
(നാടകത്തിലൂടെ സിനിമാലോകത്തെത്തി ബ്യാരി സിനിമയ്ക്ക് ദേശീയ അംഗീകാരവും കരസ്ഥമാക്കിയ വടകരക്കാരന് സുവീരന്റെ കലാപഭരിതമായ ജീവിതകഥ)
............................
'കണ്ണംവെള്ളിപൊയില്‍ കുഞ്ഞിരാമന് വൈദ്യരുടെ വീട് അഴിയൂര്‍ ദേശക്കാരുടെ ആരോഗ്യനികേതനമാണ്. തന്റെ ഇളയ മകനെ വൈദ്യരംഗത്ത് പിന്തുടര്ച്ചക്കാരനായി കൊണ്ടുവരണമെന്നായിരുന്നു വൈദ്യരുടെ ആഗ്രഹം. മകനെ മടപ്പള്ളി ഗവ. കോളജില്‍ ബി എസ് സി സുവോളജിക്ക് ചേര്‍ത്തതും അത് ലക്ഷ്യം വെച്ചായിരുന്നു. മകനാകട്ടെ നാടകക്കമ്പം തലയ്ക്കു പിടിച്ച് നടപ്പാണ്. ഒരു സുപ്രഭാതത്തില്‍ മകന് ഭയഭക്തിബഹുമാനത്തോടെ അച്ഛനോട് ഒരു കാര്യം പറഞ്ഞു.
''എനിക്ക് സ്കൂള്‍ ഓഫ് ഡ്രാമയില്‍ അഡ്മിഷന് കിട്ടി. അവിടെ ചേരുന്നതിനായി അച്ഛന് കൂടെ വരണം''
തന്റെ സ്വപ്നങ്ങളെ ഒറ്റയടിക്ക് മകന് കെടുത്തിക്കളയുന്നല്ലോ എന്നോര്‍ത്ത് ആ പിതാവ് വല്ലാതെ ക്ഷുഭിതനായി
ആരോട് ചോദിച്ചിട്ടാണ് താങ്കള്‍( സംസ്കൃത പണ്ഡിതനായ വൈദ്യര് മക്കളെ ഇങ്ങനെയാണ് അഭിസംബോധന ചെയ്യാറ്) അപേക്ഷ അയച്ചത്? നാടകപഠനം പറ്റില്ല. അങ്ങിനെയാണ് തീരുമാനമെങ്കില്‍ ഇവിടേക്ക് തിരികെ വരണമെന്നില്ല.'
ശാഠ്യക്കാരനായ മകന് മറുത്തൊന്നും പറയാതെ അന്നുതന്നെ വീടു വിട്ട് നാടകം പഠിക്കാന്‍ പുറപ്പെട്ടുപോയി.
വര്‍ഷങ്ങള്‍ക്കു ശേഷം നാടകപ്രവര്‍ത്തകനായ മകന് വലിയ അംഗീകാരങ്ങള്‍ നേടവെ ആ പിതാവിന് ഏറ്റവും കൂടുതല്‍ അടുപ്പം ഇളയ മകനോടായിരുന്നു. മരണത്തിനു തൊട്ടുമുമ്പ് അവസനാമായി വൈദ്യര് സംസാരിച്ചതും ഈ മകനോടായിരുന്നു.
'' മകന് അച്ഛനോട് ക്ഷമിക്കണം. നിങ്ങള്‍ നന്നാവും. ഒരു മനുഷ്യന് എന്തെങ്കിലും കാര്യത്തില്‍ ഉറച്ചുനിന്നാല്‍ അയാള്‍ സ്വയം തീരുമാനിച്ചാല്‍ പോലും അതില്‍ നിന്ന് പിന്‍വാങ്ങാന്‍ പറ്റിയെന്ന് വരില്ല. ഞാന്‍ പണ്ടു പറഞ്ഞ കാര്യങ്ങളൊന്നും പ്രശ്നമാക്കി എടുക്കരുത്. ഏതൊരു അച്ഛനും പറയുന്നതേ ഞാനും പറഞ്ഞിട്ടുള്ളൂ.'
2011 ലെ മികച്ച ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ 'ബ്യാരി'യുടെ സംവിധായകന് സുവീരന്റെ നിറം പിടിപ്പിക്കാത്ത ജീവിതത്തിന്റെ ഏടാണിത്. ജിവിതത്തിലും കലയിലും വൈരുധ്യങ്ങളോടും പ്രതിസന്ധികളോടും പൊരുതി മുന്നേറിയ കലാകാരന്. ദേശീയ ചലച്ചിത്ര അവാര്‍ഡ് വാര്‍ത്ത പുറത്തുവന്നതോടെ അഴിയൂരിലെ വീട്ടില്‍ നാട്ടുകാരുടെയും സൗഹൃദങ്ങളുടെയും സന്ദര്‍ശനത്തിന്റെയും തിരക്കാണ്. ഞാന്‍ മാഹി റയില്വെസ്റ്റേഷനു സമീപത്തുള്ള വീട്ടിലെത്തുമ്പോള്‍ വീട് അടഞ്ഞു കിടപ്പാണ്. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സമീപത്തെവിടെയോ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന സ്വീകരണപരിപാടിയിലാണ് കുടുംബസമേതമെന്ന് വ്യക്തമായി. അവിടേക്ക് കുതിച്ചു. എത്തിയപ്പോള്‍ സുവീരന്റെ മറുപടിപ്രസംഗമാണ്.
'കല വ്യക്തിപരമാണെന്ന് പറയാന്‍ ഞാനാളല്ല. ഒരു കല്ലുവെട്ടുകാരന് മറ്റാരുടെയോ വീടിന്റെ ചുമരിന്റെ സുരക്ഷയാണ് ലക്ഷ്യം വെക്കുന്നത്. അതേപോലെയാണ് ഒരു യഥാര്‍ത്ഥ സര്ഗാത്മസപ്രവര്ത്തനം. വ്യക്തിപരമാകുമ്പോള്‍ തന്നെ അത് സാമൂഹികപരവുമായി മാറും.'
പരിപാടി കഴിഞ്ഞപ്പോള്‍ കയ്യോടെ പിടികൂടി.സുവീരനൊപ്പം വീട്ടിലെത്തി. ആളും ആരവവും ഒഴിഞ്ഞിട്ടും സുവീരന്റെ തിരക്ക് ഒഴിയുന്നില്ല. സുവീരന്റെയും ഭാര്യ അമൃതയുടെയും ഫോണുകള്‍ നിരന്തരം ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ദേശവും രാജ്യവും വിട്ട് പോലും വന്നുചേരുന്ന ഫോണ്‍കോള്‍. രണ്ടു മൂന്ന് ദിവസമായി ഇതേ അവസ്ഥയാണ്. ഒടുക്കം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പുറത്തേക്ക് വന്നിരുന്ന് മനസ്സ് തുറക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.
ജീവിതത്തിലും കലയിലും ഒരേ പോലെ കടുത്ത വെല്ലുവിളികളെയാണ് സുവീരന് അതിജീവിച്ചത്. ചില ഘട്ടത്തില്‍ വെള്ളം കിട്ടാതെ, വെളിച്ചം കിട്ടാതെ ആടിയുലഞ്ഞുപോകുന്ന മരം പോലെ, പതനത്തിന്റെ ഇരുണ്ട ലോകത്തേക്ക് കൂപ്പുകുത്തിപ്പോയിട്ടുണ്ട്. ഒരു വേള ആത്മഹത്യമുനമ്പില് പെട്ടുപോയിട്ടുണ്ട്. നീണ്ട ഒറു വര്‍ഷത്തോളം നാടകമോ കലയോ മറന്ന് മൗനമാചരിച്ചു.
തന്റെ നാടകപദ്ധതികളെല്ലാം ഒന്നൊന്നായി ചീട്ടുകൊട്ടാരം പോലെ വീണു തകരുമ്പോള്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ.
ഇതെല്ലാം എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിന് തനിക്ക് ശത്രുക്കളൊന്നുമില്ലല്ലോ എന്നായിരുന്നു സുവീരന്റെ മറുപടി. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍ '' തന്റെ പദ്ധതികള്‍ക്കെല്ലാം വന്നുപെട്ട പ്രതിസന്ധികള്‍ക്കു കാരണം സോഷ്യോ പൊളിറ്റിക്കല്‍ ഇഷ്യൂ മാത്രമാണ്. നാടകത്തിലും ഒടുവിലായി തന്റെ സിനിമയക്കെതിരെ പോലും നീക്കങ്ങളുണ്ടായിരുന്നു. ഒരു തരത്തില്‍ ഇംപീരിയലിസം പോലെയാണത്. ആരാണെന്ന് നേരിട്ട് മനസ്സിലാക്കാന്‍ പറ്റാത്ത ഇംപീരിയലിസം'
തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനു പുറത്ത് കയറിയിരുന്ന് നിര്‍ഭയം അഭിപ്രായം വെട്ടിത്തുറന്നുപറയുന്ന സുവീരനു ചുറ്റും ആ പ്രതിഭ അറിയാതെ തന്നെ ശത്രുവവലയം തീര്‍ന്നിരുന്നു. സുവീരന് അത് സമ്മതിച്ചുതരില്ലെങ്കിലും. വ്യക്തിയും വ്യക്തിയും തമ്മിലും അല്ലാതെയും നിരന്തരം കലഹിക്കുമ്പോള്‍ തന്റെ സര്‍ഗചേതനയുടെ കരുത്തായി അത് മാറ്റി, സുവീരന്. ഓരോ അരങ്ങിലും പ്രത്യക്ഷപ്പെടുന്ന പുതിയ പുതിയ നാടകങ്ങളില്‍ ഷോക്കടിപ്പിക്കുന്ന പുതിയ എന്തെങ്കിലും 'മരുന്ന്' പ്രേക്ഷകനിലെത്തിക്കാന്‍ സുവീരന് എന്നും കഴിഞ്ഞതും ഇതിനാലാകാം.
നാടകരംഗത്ത് തന്റേതായ ഭാഷയും ഫോമും സൃഷ്ടിച്ച് ഇടം നേടിയിട്ടും തന്നെ പലരും വേണ്ടത്ര ഉള്‍ക്കൊണ്ടില്ലെന്ന സന്ദേഹം ഈ പ്രതിഭയ്ക്കുണ്ട്. മലയാള നാടകലോകത്തിന് ഉള്‍ക്കൊള്ളാനാവാത്ത കാര്ക്കശ്യക്കാനായ പ്രതിഭ ഈ പ്രതിഷേധം മുമ്പൊരിക്കല്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.
'അരങ്ങില്‍ ഒറ്റയാള്‍പോരാട്ടം നടത്തുന്ന സുവീരന് നാടകരംഗം വിടുന്നു' എന്ന വാര്‍ത്ത ഏറെ പ്രാധാന്യത്തോടെ വര്‍ഷങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ കൊടുത്തതാണ്.
''എന്റെ നാടകത്തിന്റെ അധ്വാനവും പരീക്ഷണവും തിരിച്ചറിയാന്‍ പറ്റുന്ന ഒരു ക്രിറ്റിക് കേരളത്തിലല്ലാത്തതിനാലാണ് സിനിമയിലേക്ക ് മാറേണ്ടിവന്നതെന്ന് '' സുവീരന്‍തന്നെ ഇപ്പോള്‍ സമ്മതിക്കുന്നു.
സത്യത്തില്‍ മലയാള നാടകലോകത്തുനിന്ന് വലിച്ചെറിയപ്പെട്ട സുവീരന് എവിടെ വീണാലും സ്വയം ജലമൂറ്റിയെടുത്ത് വളരുന്ന ചെടിപോലെ സിനിമയിലും അതിദ്രൂതം തന്റെ ഇടം കണ്ടെത്തി എന്നതാണ് പുതിയ ദേശീയ അംഗീകാരത്തോടെ വെളിവാകുന്നത്.
ഇന്ത്യയില്‍ ആദ്യ സിനിമയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ച പൂര്‍വ്വ സൂരികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അതില്‍ ആദ്യത്തേത് സത്യജിത്റേ ആണ് .പിന്നീട് അടൂരിനെയും മറ്റു ചിലരെയും കഴിഞ്ഞാല്‍ നാലോ അഞ്ചോ സ്ഥാനത്ത് സുവീരനും വന്നുചേര്‍ന്നിരിക്കയാണ്. നാടകരംഗത്തും ഉണ്ട് സുവീരന് ഇത്തരത്തിലുള്ള റിക്കാര്‍ഡ്. മൂന്ന് തവണ കേരള സംഗീത അക്കാദമിയുടെ നല്ല നാടകത്തിനുള്ള പുരസ്ക്കാരം ലഭിക്കുന്ന വ്യക്തി കേരളത്തില്‍ സുവീരന്മാത്രം.
കലാപാരമ്പര്യമോ അനുകൂല സാഹചര്യമോ ഇല്ലെങ്കിലും ജന്മസഹജമായ പ്രതിഭയുടെ മിന്നലാട്ടം ഒരാളില്‍ ഉടലെടുത്താല്‍ അത്തക്കാരെ ആര്‍ക്കും തടഞ്ഞുനിര്‍ത്താനാകില്ല. വീടിന്റെ ചുറ്റുമതിലുകള്‍ ഭേദിച്ച് തന്റെ ജന്മനിയോഗം നിറവേറ്റാന്‍ അത്തരം പ്രതിഭകള്‍ എന്നും തുടലുപൊട്ടിച്ചു പോകും.
കോഴിക്കോട് ജില്ലയുടെ അതിരില്‍ മാഹിക്കുസമീപം കണ്ണംവെള്ളിപൊയില്‍ കുഞ്ഞിരാമന് വൈദ്യരുടെ എട്ടാമത്തെ മകനായാണ് സുവീരന്റെ ജന്മം. ഇളയ മകനെന്ന നിലയില്‍ പ്രത്യേ പരിഗണന കിട്ടിയിരുന്നെങ്കിലും ചെറുപ്പത്തിലേ എന്തെന്നില്ലാത്ത അരക്ഷിതബോധം അവനെ പിടികൂടിയിരുന്നു. സര്‍ഗാത്മകമായ ഒരു തീ ഉള്ളിലെവിടെയോ ഉണ്ടെന്ന് ആദ്യം തെളിഞ്ഞത് ചിത്രരചനയോടുള്ള കമ്പം തുടങ്ങിയതോടെയാണ്. സഹോദരി സുമ ചിത്രരചന പഠിക്കാനായി പോകുമ്പോള്‍ കൂടെ പോകും. അതുവഴിയാണ് സ്വയം ചിത്രം വരച്ചുതടുങ്ങിയത്. അഴിയൂര്‍ ഈസ്റ്റ് സ്കൂളില്‍ പഠനത്തടൊപ്പം ചിത്രം വരയും തുടങ്ങി. ബാലപ്രസിദ്ധീകരണങ്ങളുടെ വായന ചെറുപ്പത്തിലേ സജീവമായിരുന്നു. അഴിയൂര്‍ ഹൈസ്കൂളില്‍ എത്തുമ്പോഴേക്കും മുട്ടത്തുവര്‍ക്കിയില്‍ നിന്നും എം ടി യിലേക്ക് വളര്‍ന്നു. 'എം ടിയെ പൂര്‍ണ്ണമായും തിന്നതീര്ത്തു' എന്നാണ് സുവീരന്റെ ഭാഷ്യം.
എം ടി യെ അനുകരിച്ച് കഥ എഴുതാന്‍ തുടങ്ങിയതോടെ ഉള്ളിലെ പ്രതിഭ പുറത്തേക്ക് പരക്കാന്‍ തുടങ്ങി. പില്ക്കാലത്ത് നിരവധി കഥകളും ഒരു നോവലും എഴുതിയെങ്കിലും ഇതൊന്നും തന്റെ മാധ്യമമല്ലെന്ന് തിരച്ചറിഞ്ഞ് പിന്നീട് നാടകത്തില്‍ അടയിരിന്നു. കൂത്ത് പറമ്പ് നിര്മ്മലഗിരികോളജില് നിന്ന് പ്രീഡിഗ്രി കഴിഞ്ഞതോടെ നേരെ മടപ്പള്ളി ഗവ. കോളജില്‍ എത്തി. അവിടെവച്ചാണ് നാടകലോകം പിടിച്ചെടുത്തത്. അതിനിടയില്‍ തന്നെ അച്ഛന്റെ താല്‍പ്പര്യത്തില്‍ നിന്ന് കുതറിമാറാനുള്ള ശ്രമം തുടങ്ങിയിരുന്നു. എസ് എസ് എല്‍ സി കഴിഞ്ഞതിനുശേഷം വീട്ടില്‍ സജീവമല്ലാതിരുന്ന സുവീരന് ഡിഗ്രിപഠനത്തോടെ മടപ്പള്ളിയിലെ സഹോദരിയുടെ വീട്ടിലായി താമസം. പഠനത്തോടൊപ്പം നാടകം ഒരു 'ഒളി'പ്രവര്‍ത്തനമായി ഏറ്റെടുത്തു. എം ടി യുടെ അക്കല്ദാമയില് പൂക്കള്‍ വിരിയുമ്പോള്‍ എന്ന കഥയെ ആസ്പദമായി 'യൂദാസ് 'എന്ന നാടകം കോളജ് കാലത്താണ് എഴുതിയത്. നാടകം അനിവാര്യമാണന്ന് തോന്നിയതോടെ കോളജിനു പുറത്തേക്കും അത് വ്യാപിപ്പിച്ചു. വടകര വരദ തിയ്യറ്റര്‍ ഗ്രൂപ്പില്‍ സ്ഥിരമായ അഭിനേതാവായി. അവരുടെ വേദിയില്‍ അഭിനയിക്കുമ്പോള്‍ 60 രൂപ വരുമാനവും കിട്ടി. ഇതേ സമയം തന്നെ ചിത്രകലാപഠത്തിനായി തലശേരി ചിറക്കലുള്ള സ്ഥാപനത്തിലും നാടകപഠനത്തിനായി തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും അപേക്ഷ കൊടുത്തു. ഇതില്‍ ഏതെങ്കിലും ഒന്നിലേക്ക് വഴി തിരിയാനായിരുന്നു സ്വതീരുമാനം. ആദ്യം അഡ്മിഷന് കിട്ടിയത് ചിത്രകലയ്ക്കാണെങ്കിലും തൊട്ടുപിന്നാലെ തൃശൂരില്‍ നിന്നുള്ള കത്ത് വന്നതിനാല്‍ നാടപഠനം തിരഞ്ഞെടുത്തു.
നാടകം പഠിക്കാന്‍ പോകുന്ന കാര്യം വീട്ടില്‍ അവതരിപ്പിച്ചതോടെ അച്ഛന് എതിര്‍പ്പുമായി മുന്നില്‍ നിന്നു. രക്ഷിതാവിനെ കൊണ്ടുവന്നാലേ അവിടെ ചേരാന്‍ പറ്റൂ. അച്ഛന് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നു. മടപ്പള്ളി തിയേറ്റേഴ്സിലെ ടി പി ബാന്മാസ്റ്റ്റെയും കൂട്ടിയാണ് തൃശൂരില്‍ പോയത്. ചേട്ടനാണെന്നാണ് പരിയചയപ്പെടുത്തിയത്.
'അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയതില്പിന്നെ സ്വന്തമായി വരുമാനം കൊണ്ടാണ് ജീവിച്ചുതുടങ്ങിയത്'.
വയലാ വാസുദേവന്‍പിള്ളയാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍തന്നെ ചിലവിനു വേണ്ടിയുള്ള തുക കണ്ടെത്തിയത് പുറത്ത് നാടകം ചെയ്തുകൊണ്ടാണ്. പിന്നീടങ്ങോട്ട് നാടകവും ജീവിതവും ഒന്നാക്കിയാണ് സുവീരന്റെ യാത്ര. നിരവധി കോളജുകളില്‍ നാടകം ചെയ്യാന്‍ ക്ഷണം കിട്ടി. 11 ഇന്റര്‍സോണ്‍ കലോത്സവത്തില്‍ സുവീരന്റെ നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. അതിനിടയില്‍തന്നെ ഓരോ ഘട്ടത്തിലും നാടകത്തിന് ലഭിച്ചിരുന്ന വരുമാനം വര്‍ധിപ്പിക്കുകയുമുണ്ടായി. 600 രൂപയില്‍ നിന്ന് ഘട്ടംഘട്ടമായി 15,000 രൂപയിലേക്ക് അത് കുതിച്ചു. ' കേരളത്തില്‍ നാടകസംവിധായകരുടെ കൂലി വര്ധിപ്പിക്കുന്നിതില് വലിയ പങ്ക് തനിക്കുണ്ടെന്ന്' സുവീരന്.
എന്നും ജനകീയയമായ നിലയില്‍ പണം സമ്പാദിച്ചാണ് നാടകനിര്‍മ്മാണം. നാടകത്തിനുമുമ്പേ തുക ജനങ്ങളില്‍ നിന്ന് പിരിക്കും. അല്ലെങ്കില്‍ റസീറ്റടിക്കും. അതിനാല്‍ ചെയ്യുന്ന നാടകത്തോടൊപ്പം എന്നും ജനങ്ങളോടും വലിയ ഉത്തരവാത്വമുണ്ടായിരുന്നു.
വന്‍വീഴ്ച്ചകള്‍
സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പുറത്തിറങ്ങിയതോടെ നാടകരംഗത്ത് സുവീരന് സജീവമായി. നാടകം ചെയ്യണമെന്നാവശ്യപ്പെട്ട് വരുന്നവരുടെ എണ്ണവും കൂടി. 'ബാക്ക് സ്റ്റേജ്' എന്ന ട്രൂപ്പ് തുടങ്ങിയതോടെ അതിലൂടെയും നാടകം പിറന്നു.
ഒരു ഘട്ടം കഴിഞ്ഞതോടെ സുവീരന്റെ സ്വപ്നം വികസിക്കാന്‍ തുടങ്ങി. ചെറു നാടകം എന്നതില്‍നിന്ന് വന്‍പദ്ധതി മനസ്സില്‍ ഉണര്‍ന്നു.
അതില്‍ ആദ്യത്തേതായിരുന്നു ചെഗുവേര. തളിപ്പറമ്പിനടുത്ത് ബക്കളത്തായിരുന്നു ചെഗുവേരയുടെ ക്യാമ്പ് ഒരുക്കിയത്. നാടകത്തില്‍ 25 ഓളം പേരുണ്ടായിരുന്നു. റിഹേഴ്സല്‍ ക്യാമ്പ് അവസനാഘട്ടത്തില്‍ അടുക്കുമ്പോഴേക്ക് പ്രതിസന്ധികള്‍ പൊടുന്നനെ വന്നുവീഴാന്‍ തുടങ്ങി. ഒരു ദിവസം കണ്ണൂര്‍ സംഘചേതനയുടെ പ്രവര്‍ത്തകര്‍ ഒന്നടങ്കം ക്യാമ്പിലേക്ക് കയറിവന്നു.
ഞങ്ങള്‍ക്ക് മുമ്പേ ചെയ്യാന്‍ പ്ലാനുണ്ടായിരുന്ന നാടകമാണിതെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. സുവീരന് അതിനെ അവഗണിച്ച് ക്യാമ്പുമായി മുന്നേറി. പിന്നീട് പല കാരണങ്ങളാല്‍ ആ ക്യാമ്പ് പൊളിഞ്ഞു. ഇതായിരുന്നു ആദ്യത്തെ ആഘാതം.
കൃത്യം ഒരു വര്‍ഷം തികയുമ്പോഴേക്ക് സംഘചേതനയുടെ 'ചെഗുവേര' വേദിയില്‍ പ്രത്യക്ഷപ്പെട്ടു. കരിവെള്ളൂര്‍ മുരളിയുടെ സ്ക്രിപ്റ്റില്‍ ഷിബു എസ് കൊട്ടാരം സംവിധാനം ചെയ്ത നാടകം .
ചെഗുവേരയുടെ പതനം വല്ലാത്തൊരു ഒളിച്ചോട്ടത്തിനാണ് സുവീരനെ പ്രേരിപ്പിച്ചത്. അങ്ങിനെയാണ് തുടര്‍പഠനമെന്ന് പേരില്‍ ദല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാനായി വണ്ടി കയറിയത്. അതിനകം തന്നെ നിരവധി നാടകങ്ങള്‍ ചെയ്യുകയും അതിലൊന്നിന്( ഉടന്തടിക്കോലം) കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് കിട്ടുകയുമുണ്ടായി. പഠനത്തിനിടയില്‍ കിട്ടുന്ന സ്കോളര്‍ഷിപ്പില്‍ നിന്ന് മാറ്റിവെക്കുന്ന തുക കൊണ്ടാണ് ദല്‍ഹിയില്‍ ജീവിതം തള്ളിനീക്കിയത്. മൂന്ന് വര്‍ഷത്തെ കോഴ്സ് കഴിയുന്നതോടെ അവിടെയും പ്രശ്നങ്ങളുദിച്ചു. അക്കാദമിക് തലത്തിലുള്ള ചില അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ കോളജില്‍നിന്ന ്പുറത്താക്കപ്പെട്ടു. ചെഗുവേരയുടെ പതനത്തിനുശേഷമുള്ള മറ്റൊരു ആഘാതം.തിരിച്ചെടുക്കാന്‍ വേണ്ടിയാണ് പുറത്താക്കിയത്. പിന്നീട് അങ്ങോട്ടു പോയില്ലെന്നുമാത്രം. സര്‍ട്ടിഫിക്കറ്റു പോലും വാങ്ങിക്കാതെ നേരെ ബോംബെയ്ക്ക് യാത്രയായി. അവിടെ ചെന്ന് ഫരീദാമേത്തയുടെ 'ഖാലിസ് അന്‍വര്‍' എന്ന സിനിമയില്‍ സെറ്റ് ഡിസൈനറായി പ്രവര്‍ത്തിച്ചു. അതിലും മടുപ്പ് വന്നതോടെ നാട്ടിലെത്തി നല്ലൊരു നാടകം ചെയ്ത് ദല്‍ഹിയിലടക്കം കാണിപ്പിക്കണമെന്ന് വാശിയായി. 2000 ത്തോടെ അങ്ങിനെ നേരെ കുടുംബസമേതം തൃക്കരിപ്പൂരിനടുത്ത് നടക്കാവില്‍ വാടക വീടെടുത്ത് താമസം. ഇവിടെതന്നെയുള്ള എടയിലക്കാട് ദ്വീപില്‍ പുതിയ നാടക്യാമ്പ് തുടങ്ങി. എക്കാലത്തെയും മോഹമായ 'ഈഡിപ്പസ് റെക്സ്' എന്ന മെഗാപ്രൊജക്ടായിരുന്നു ചെയ്യാന്‍ പോകുന്നത്. ഈഡിപ്പസ് ആയി സുവീരന്‍തന്നെ വേഷമേറ്റെടുത്തു. വീടുകള്‍ കയറിയിറങ്ങി സ്ത്രീകള്‍ അടക്കമുള്ള നടന്മാരെ കണ്ടെത്തി. 80 ഓളം നടന്മാരില് കൂടുതലും പ്രദേശവാസികള്‍. 18 അടിയോളം ഉയരമുള്ള ഡബിള്‍ഡക്കര്‍ സെറ്റ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യം. പ്രധാനവേഷത്തില്‍ മാത്രം പ്രൊഫഷണലുകള്‍. 5,6 മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ്. ഇത്തരം ബൃഹത്തായ പദ്ധതി കേരളത്തില്‍ അന്ന് ആദ്യത്തേതായിരുന്നു. റിഹേഴ്സല്‍ പാതിയെത്തുമ്പോഴേക്കും പ്രതിസന്ധികള്‍ കണ്ടുതുടങ്ങി. സാമ്പത്തികസ്രോതസ്സുകള് പലതും അടയാന്‍ തുടങ്ങി. മറ്റു പല പ്രശ്നങ്ങളാലും ഒരു സുപ്രഭാതത്തില്‍ പദ്ധതി ഉപേക്ഷിച്ചു. എണ്‍പതിനായിരം രൂപ വെള്ളത്തിലായി. ഇതൊന്നും നിങ്ങളെപ്പോലുള്ളവര്‍ ചെയ്യേണ്ടതല്ലെന്നും ഞങ്ങള്‍ ചെയ്തോളും എന്ന് തോന്നുന്ന തരത്തിലായിരുന്നു ഫീല്‍ ചെയ്തത്.
ഇത്തവണത്തെ പാളിച്ചയില്‍ സുവീരന് വല്ലാതെ തളര്‍ന്നുപോയിരുന്നു. വാടകവീട്ടില്‍ ഭാര്യയും ചെറിയ കുഞ്ഞും. അവരുടെ ആവശ്യങ്ങള്‍. കയ്യില്പണമില്ല. വല്ലാത്ത ഭീതി. ആത്മഹത്യാ ചിന്തകള്‍ ഉടലെടുത്തു. നീണ്ട കാലം ആരോടും സംസാരിക്കാതെ തനിച്ചിരിപ്പായി. അപ്പോഴും നാടകം ചെയ്യണമെന്നാവശ്യപ്പെട്ട് പലരും വരുന്നുണ്ടെങ്കിലും രോക്ഷവും നിരാശയുമൊക്കെ അവരോട് കാട്ടി അവരെ മടക്കിയയച്ചു. ''എന്നെ തന്നെ ഞാന്‍ ഉപേക്ഷിച്ച കാലയളവായിരുന്നു. ഒരു വര്‍ഷത്തോളം ഈയവസ്ഥ നീണ്ടുപോകവെ അന്നൂരില്‍ നിന്ന് വന്ന ടീമിനോട് നാടകം ചെയ്യാമെന്ന് ഏറ്റു. ആദ്യം അഡ്വാന്‍സ്തുക വാങ്ങി വീട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടു. 'ജീവശാസ്ത്രം' അന്നാണ് ചെയ്തത്. അത് അത്ര സംതൃപ്തിതന്നില്ല. പിന്നീട് പയ്യന്നൂര്‍ കോളജില്‍ നിന്ന് സുഹൃത്ത് ടി പവിത്രന് നാടകമായവശ്യപ്പെട്ടു വീട്ടില്‍ വന്നു. കയ്യില്‍ നാടകത്തിന്റെ സ്ക്രിപ്റ്റൊന്നുമില്ലെങ്കിലും കോളജില്‍ പോയി. അവിടെ അഭിനയത്തില്‍ കരുത്ത് കാട്ടുന്ന കുട്ടികളെ കണ്ടപ്പോള്‍ അതുവരെ വറ്റിപ്പോയെന്ന് കരുതിയ പഴയ സ്പിരിറ്റ് വീണ്ടും പുറത്തേക്ക് ചാടി. നാടകം ചെയ്യാമെന്ന് ഉറപ്പു കൊടുത്തു. ഈഡിപ്പസ് റെക്സിന്റെ ചെറിയ രൂപം ഈഡിപ്പസ് എന്ന പേരില്‍ നാടകമാക്കി കുട്ടികളെകൊണ്ട് കളിപ്പിച്ചു.''
നാടകം ഉപേക്ഷിക്കുന്നു?
മനസ്സില്‍ ഒരു തീം ആവേശിച്ചാല്‍ സുവീരന് ഇരിക്കപ്പൊറുതിയുണ്ടാകില്ല. വ്രതം നോറ്റ തെയ്യക്കാരന് ഉത്സവദിവസം കാത്തിരിക്കുമ്പോലെ നാടകം വേദിയിലെത്തിയാലേ വിശ്രമമുണ്ടാകൂ. ഓരോ നാടകാനുഭവവും തീവ്രാനുഭവമാക്കുന്ന ഈ കലാകാരന് നിരന്തരമുണ്ടായ പിന്നോട്ടടി ചില വീണ്ടുവിചാരത്തിലെത്തിച്ചു. ഇനിയൊരു നല്ല നാടകം കൂടി ചെയ്ത് ഈ രംഗത്തുനിന്ന് വിട പറയാമെന്ന തീരുമാനം അങ്ങിനെയാണെടുത്തത്. അതിനു മുന്നോടിയായി നാടകമുപേക്ഷിക്കുന്ന വിഷയം പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കണം.
നാടകപ്രവര്‍ത്തനം ഉപേക്ഷിക്കുന്ന കാര്യം പരസ്യമായി പത്രസമ്മേളനം നടത്തി അറിയിച്ചു. ഈ വിഷയത്തില്‍ പ്രമുഖരുടെ പ്രതികരണമടങ്ങുന്ന പത്രം പുറത്തിറക്കി. എന്‍ ശശിധരന്, എന്‍ പ്രഭാകരന്, കരിവെള്ളൂര്‍ മുരളി, സാറാജോസഫ് അടക്കമുള്ള പലരും അതില്‍ എതിര്‍ത്തും അനുകൂലിച്ചും എഴുതി.
അവസാനത്തെ നാടകം അണിയറയില്‍ ഒരുങ്ങി.'അഗ്നിയും വര്‍ഷവും'. ആദ്യപ്രദര്‍ശനം കോഴിക്കോട് നടത്തിയപ്പോള്‍തന്നെ നാടകത്തിന് നല്ല പ്രതികരണമാണുണ്ടായത്. ഇതോടെ ഒരു വീണ്ടു വിചാരത്തിന് സുവീരന് തയ്യാറായി. നടകരംഗത്ത് നില്ക്കാം, ഒരു സ്ഥിരം നാടകവേദിയുണ്ടെങ്കില്.
മധുമാസ്റ്റര്‍ അടക്കമുള്ളവര്‍ സഹകരിച്ചു. 200 പേര്‍ക്ക് ഇരിക്കാവുന്ന വേദിയില്‍ എല്ലാ ദിവസവും നാടകം. നാടകപ്രവര്‍ത്തകര്‍ അവിടെ തന്നെ താമസം. അവിടുന്ന് നിരന്തരം റിഹോഴ്സല്‍, പുതിയ നാടകത്തിനായ്. അത്തരമൊരു സ്വപ്നം സാക്ഷാത്ക്കരിക്കാനായി കോഴിക്കോട് ഗാന്ധിഗൃഹം കണ്ടെത്തി. 200 രൂപ ദിവസവാടകക്ക് തീരുമാനമായി. കവുങ്ങുകള്‍ കൊണ്ടുവന്ന് ഇന്റീരിയര്‍ ഡെക്കറേഷന് നടത്തി പ്രവര്‍ത്തനം തുടങ്ങിയതോടെ നാല് ആഴ്ചത്തേക്കുള്ള ടിക്കറ്റ് വിറ്റുതീര്‍ന്നു. 40 രൂപയാണ് ടിക്കറ്റ് വില.
എല്ലാം ശരിയാകുന്നവേളയിലതാ വീണ്ടു വെല്ലുവിളികള്‍. ഗാന്ധിഗൃഹം അധികൃതര്‍ വേദി തരില്ലെന്ന് പറഞ്ഞു. രേഖാമൂലം ധാരണയിലെത്തിയില്ലെന്ന് പറഞ്ഞാണ്് അവര്‍ എതിര്‍ത്തത്.
സുവീരന് ശരിക്കും കരഞ്ഞുപോയ നിമിഷം. ''എന്റെ ജീവിതാഭിലാഷമാണ് ഒരു മാസമെങ്കിലും കളിച്ചോട്ടെ'' എന്ന് കേണപേക്ഷിച്ചു. നാടകവും അതിനു പിന്നിലെ വേദനയും തിരച്ചറിയാത്തവര്ക്ക് മനമുരുകിയില്ല. ടിക്കറ്റ് വിറ്റുകഴിഞ്ഞതിനാല് മറ്റെവിടെയെങ്കിലും വേദികിട്ടുക എന്നത് നിര്‍ബന്ധമാണ്. ജില്ലാകലക്ടറെ സമീപിച്ച് ഏതെങ്കിലും സ്ഥലം അനുവദിച്ചുതരാന്‍ അപേക്ഷിച്ചു. ദിവസങ്ങള്‍ നീണ്ടുപോകുകയാണ്. അതിനിടയില്‍ മധു മാസ്റ്റര്‍ സുജനപാലിനെ കണ്ട് ജില്ലാഭരണകൂടത്തില്‍ ഇടപെടാന്‍ ആവശ്യമുന്നയിച്ച്. പ്രതികൂലമായി പ്രതികരണം വന്നതോടെ സുവീരന് രൂക്ഷമായി സംസാരിച്ചു. നാടകകലാകാരന്റെ ശരിയായ വേദനയായിരുന്നു അന്നത്തെ പ്രതികരണം. സുജനപാല്‍ ഒന്നും പറയാതെ നിശ്ചലനായി. സുജനപാല്‍ നാടപ്രവര്ത്തകരുടെ വേദന ഉള്ക്കൊണ്ടതിനാലാണോ എന്നറിയില്ല, പിറ്റേന്നുതന്നെ കലക്ടര്‍ സ്ഥലം അനുവദിച്ചു. ആനക്കുളം മൈതാനം. അഞ്ചു കൊല്ലത്തേക്ക് സൗജന്യമായി വിട്ടുതന്നു. സ്ഥലം കിട്ടിയിട്ടും മറ്റു ചില പ്രശ്നങ്ങള്‍ വീണ്ടും ഉടലെടുത്തതോടെ അവിടെ സ്ഥിരം നാടകവേദിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സുവീരന് പിന്‍വാങ്ങി. അഗ്നിയും വര്‍ഷവും കാണുന്നതിനായി വിറ്റ ടിക്കറ്റിന്റെ തുകയെല്ലാം മടക്കികൊടുത്തു. നാടകഫീല്ഡിനോട് വിട പറഞ്ഞു.
5,6 വര്‍ഷത്തോളം പിന്നീട് നാടകമേ ചെയ്തില്ല, സുവീരന്. പിന്നീട് 2007 അവസാനത്തിലാണ് സി വി ബാലകൃഷ്ണന്റെ മാസ്റ്റര്‍പീസ് നോവലായ ആയുസ്സിന്റെ പുസ്തകം നാടകമാക്കിയത്. ആ നാടകത്തിന് 2008ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡും കിട്ടി. ഇതിനുശേഷം ദുബായ് ഇന്റര്‍നാഷണലിനുവേണ്ടി ഐലന്റ് എന്ന ചെറുനാടകം മാത്രമാണ് ചെയ്തത്. 90 മുതല്‍ തന്റെ നാടകത്തില്‍ രൂപപരമായും ഭാഷാപരമായും നല്ല വളര്‍ച്ചയുണ്ടെന്നാണ് സ്വയം വിലയിരുത്തല്‍. എങ്കിലും മികച്ചതെന്ന് പറയുമ്പോള്‍ ആയൂസ്സിന്റെ പുസ്തകത്തിലാണ് എത്തിനില്‍ക്കുന്നത്.
ഇന്ത്യയിലും വിദേശത്തും വിവിധ സംസ്ഥാനങ്ങളില്‍ നാടകമവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ പഞ്ചാബിയിലും ഇംഗ്ലീഷിലും നാടകം ചെയ്തു. ഭരതവാക്യം, എല്‍മ, ലേഡി ഫ്രം ദി സീ, നാഗമണ്ഡലം, ചക്രം, സൂ സ്റ്റോറി, സൂത്രവാക്യം എന്നിങ്ങനെ മുപ്പതോളം നാടകങ്ങള്‍ ചെയ്തിട്ടുണ്ട്.
ഒരു മാധ്യമം ഉപേക്ഷിച്ചാലേ മറ്റൊരു മാധ്യമത്തില്‍ മാസ്റ്ററാകാന്‍ കഴിയൂ എന്നത് സത്യമാണ്. എന്നാല്‍ സുവീരന് സിനിമയിലേക്ക് കടന്നാലും നാടകം ഉപേക്ഷിക്കാന്‍ തയ്യാറല്ല. മൂന്ന് വര്‍ഷത്തിനിടയില്‍ ഒന്ന് എന്ന തരത്തില്‍ വലിയ നാടക സ്വപ്നമാണ് ഇപ്പോഴും മനസ്സിലുള്ളത്.
പ്രണയവും കുടുംബവും
പ്രതിഭാധനരായ കലാകാരന്മാരുടെ ജീവത്തില്‍ കണ്ടേക്കാവുന്ന എന്തൊക്കെയോ ചില തീവ്രവിമതത്വം സുവീരന്റെ ജിവിതത്തിലും നിറഞ്ഞുനില്‍പ്പുണ്ട്. പൊതു സാമൂഹ്യബോധത്തെ അലോസരപ്പെടുത്തുന്ന പലതും ആ ജീവിതത്തില്‍ കാണുമ്പോള്‍ അതിലെ ശരിയും തെറ്റും കാഴ്ച്ചപ്പാടുകള്‍ക്കനുസരിച്ച് മാറും. കലയും ജീവിതവും രണ്ടല്ലെന്ന് വിശ്വസിക്കുന്ന സുവീരന് തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും കലഹം സൃഷ്ടിച്ചുകൊണ്ടാണ്. സുവീരന് സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ തന്റെ ജൂനിയറായി അവിടെയെത്തിയ വേളം സ്വദേശി അമൃതയുമായി അടുപ്പത്തിലാകുകയും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയുമായിരുന്നു. (ഇതുവരെ സാമ്പ്രദായികവിവാഹം നടന്നിട്ടില്ല) . അമൃത കുട്ടിക്കാലം മുതലേ നാടകത്തിലുണ്ട്. സ്കൂള്‍തലത്തില്‍ നിരവധി സമ്മാനങ്ങള്‍ അഭിനയത്തില്‍ വാങ്ങിയ അമൃത എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്നു. 2004ലാണ് സ്കൂള്‍ ഓഫ് ഡ്രാമയില്‍ എത്തുന്നത്. സുവീരനുമായി ഒരുമിച്ചു കഴിയുന്നത് സുവീരന്റെ വീട്ടിലാണ് വലിയ കോലാഹലമുണ്ടാക്കിയത്. ഇതരസമുദായക്കാരിയെ വിവാഹം ചെയ്തു എന്നതിലപ്പുറം സാമ്പ്രദായിക വിവാഹരീതി സ്വീകരിച്ചില്ലെന്നതുമാണ് പ്രശ്നം. ആദ്യ കുട്ടി പിറക്കുന്നതുവരെ ഒരു വര്‍ഷക്കാലം വീട്ടില്‍ കയറ്റിയിരുന്നില്ല. പിന്നീടാണ് വീടുമായി ബന്ധം തുടങ്ങിയത്.
നാടകപ്രവര്‍ത്തനവുമായി കറങ്ങുമ്പോള്‍ പല സ്ഥലങ്ങളില്‍ വാടകവീടുകളിലായാണ് ഇവരുടെ വാസം. സുവീരന്റെ നേതൃത്വത്തിലുള്ള 'ബേക്ക് സ്റ്റേജ'് ഗ്രൂപ്പിന്റെ നാടകത്തില്‍ അമൃത സജീവമായി. അവസാനമായി അഗ്നിയും വര്‍ഷത്തിലുമാണ് വേഷമിട്ടത്. 2002നുശേഷം സുവീരനും ഈ രംഗം വിട്ടതോടെ ചില നാടകപ്രൊജക്ടുകളുമായി കഴിയുകയാണിപ്പോള്‍. പുതുതായി ഒരു വിമന്‍സ് നാടകഗ്രൂപ്പ് തുടങ്ങാനുള്ള ആലോചനയുണ്ട്. കേക, ഐക എന്നിവരാണ് മക്കള്‍.
പത്തുവര്‍ഷം മുമ്പാണ് സുവീരന്റെ അച്ഛന് കുഞ്ഞിരാമന്‍വൈദ്യര്‍ മരിച്ചത്. അതിനിടയില്‍ മകന്റെ ഒരു നാടകം മാത്രമാണ് ആ പിതാവ് കണ്ടത്. സക്കറിയയുടെ 'ഭാസ്ക്കരപട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന സുവീരന്റെ നാടകം മടപ്പള്ളിയില്‍ അരങ്ങേറുന്നു. നാടകാഭിനയം കഴിഞ്ഞ പുറത്തു നോക്കുമ്പോള്‍ അമ്മ കൗസല്യ നില്ക്കുന്നു. സുവീരന് ഓടിച്ചെന്നു. എപ്പോഴെത്തി, ഒറ്റയ്ക്കാണോ? അല്ല അച്ഛനുമുണ്ടെന്ന് അമ്മ പറഞ്ഞു. ദുരെ നില്ക്കുന്ന അച്ഛനെ ചൂണ്ടികാണിച്ചു. സുവീരന് അച്ഛന് സമീപത്തേക്ക് പോകുമ്പോഴേക്കും അച്ഛന് സ്ഥലം വിട്ടിരുന്നു. പിന്നീട് അച്ഛന് അമ്മയോട് ഇപ്രകാരം പറഞ്ഞത്രെ- 'അവന് നമ്മള് കാണുന്നതുപോലെയല്ല. ഓന് വലിയ കാര്യമാണ് ചെയ്യുന്നത്'.
സിനിമാ ലോകം
ബ്യാരിക്ക് ദേശീയ അവാര്‍ഡ് സുവീരനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമാണ്. അവാര്‍ഡ് പ്രഖ്യാപനം നടക്കുന്നതിന്റെ തലേന്ന് വേളത്തെ ഭാര്യവീട്ടിലായിരുന്നു. പുലര്‍ച്ചെ അഞ്ചിന് സിനിമയുടെ കോസ്റ്റിയൂമര്‍ ഹമീദാണ് വിവരം അറിയിച്ചത്. ദേശീയതലത്തിലുള്ള അവാര്‍ഡാണെന്ന് പറഞ്ഞത് വിശ്വസിച്ചില്ല. കര്‍ണാടക സംസ്ഥാനത്തെ മികച്ച ചിത്രമാകാം എന്നാണ് ആദ്യം കരുതിയത്. ഉച്ചയ്ക്ക് പ്രഖ്യാപനം വന്നതോടെയാണ് ദേശീയതലത്തിലുള്ള അംഗീകാരമാണെന്ന് സ്ഥിരീകരണമായത്.
കേരള അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന കര്‍ണാടകയിലെ സൂറത്ത്കല്‍ ജില്ലയില്‍ നടക്കുന്ന കഥയാണ് സിനിമ. ലിപിയില്ലാത്ത ബ്യാരി ഭാഷ സംസാരിക്കുന്ന മുസ്ലീം സമൂഹത്തിലെ അനാചാരങ്ങളും അവിടുത്തെ സ്ത്രീകളുടെ ദുരിതജീവിതവുമാണ് ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ പറയുന്നത്. ചെറിയ കാര്യത്തില്‍ പോലും സ്ത്രീകളെ മൊഴി ചൊല്ലുന്നത് ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. അത്തരത്തില്‍ മൊഴി ചൊല്ലപ്പെട്ട സ്ത്രീയ്ക്ക് പിന്നീട് പഴയ ഭര്‍ത്താവിനെ പുനര്‍വിവാഹം ചെയ്യണമെങ്കില്‍ ആ സ്ത്രീ അതിനു മുമ്പ് മറ്റൊരു പുരഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം. ഇത്തരമൊരു സങ്കീര്‍ണ്ണ മായ പ്രശ്നത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സ്ത്രീ അനുഭവിക്കുന്ന മാനസീകാവസ്ഥ ശക്തമായി അവതരിപ്പിക്കുന്നതാണ് സിനിമ. ഭര്‍തൃവീട്ടില്‍ അകപ്പെട്ട സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ അത്തരം അനാചാരത്തിന് കീഴടങ്ങേണ്ടിവരികയുമാണ് ഇതിലെ നായികയ്ക്ക്. മതാന്ധതയില്‍ ഉഴറുന്ന സമൂഹത്തെയും പൗരോഹിത്യത്തെയും തന്റെ ലൈംഗികതകൊണ്ട് നായിക വിറപ്പിക്കുന്നതാണ് ഇതിന്റെ അന്ത്യം. നാടകത്തിലും സെക്സിനെ ശക്തമായ ഭാഷയായി ഉപയോഗിക്കുന്ന സുവീരന് തന്റെ ആദ്യസിനിമയിലും അതേ ഇമേജിനെ കൂട്ടുപിടിച്ച് വിജയം വരിച്ചിരിക്കയാണ്.
സുവീരന്റെ ഒടുവിലത്തെ നാടകമായ ആയുസ്സിന്റെ പുസ്തകം കണ്ടതിനെതുടര്‍ന്നാണ് ബ്യാരി ഭാഷക്കാരാനായ അല്‍ത്താഫ് ബ്യാരിയുടെ സ്ക്രിപ്റ്റുമായി സുവീരനെ കാണാനെത്തുന്നത്. യാതൊരു പരിചയവുമില്ലാത്ത ഭാഷയില്‍ സിനിമ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് അയാളെ അന്നുതന്നെ മടക്കിയയച്ചു. പിന്നീട് നിര്‍മാതാവിന്റെ നിരന്തരമായ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സുവീരന് ബ്യാരി ഭാഷക്കാരുടെ നാട് കാണാന്‍ പോകുകയാണ്.
മൊഴിചൊല്ലപ്പെട്ട് പുരുഷന്മാരില്ലാതെ മക്കളുമായി തനിച്ച് കഴിയുന്ന സ്ത്രീകളുടെ വലിയൊരു കോളനി സുവീരനെ വല്ലാതെ ഞെട്ടിച്ചു. അമ്പരപ്പ് മാത്രമായിരുന്ന സ്ത്രീകളിലെ ഏക ഭാവം. കടുത്ത മാനസികത്തകര്‍ച്ചയില്‍ മുങ്ങിപ്പോയ സ്ത്രീകളുടെ ദയനീയ മുഖം കണ്ടപ്പോള്‍തന്നെ സിനിമ ചെയ്യാമെന്ന് ഉറപ്പ് നല്കി. പിന്നീട് ബ്യാരിയുമായി ബന്ധപ്പെട്ട സാഹിത്യവും സിനിമയും ചരിത്രവുമൊക്കെ പഠിക്കാന്‍ മാസങ്ങളോളമെടുത്തു. നിരന്തരം നാട്ടിലും വീട്ടിലുമിരുന്ന് സ്ക്രിപ്റ്റ് മുഴുമിപ്പിച്ചു. അവിടുത്തെ യാഥാസ്ഥിക മത സമ്പ്രദായത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ അല്‍ത്താഫ് എന്ന നിശ്ഛയദാര്ഡ്യമുള്ള നിര്‍മാതാവിന്റെ പിന്തുണയില്‍ സിനിമ മുഴുമിപ്പിച്ചു.
ആദ്യം ഇതിലെ പിതാവിന്റെ വേഷത്തില്‍ ഭരത് മുരളിയെ കാസ്റ്റ് ചെയ്തെങ്കിലും ഷെഡ്യൂള്‍ പ്രശ്നംമൂലം അത് മാമുക്കോയയിലേക്ക് വരികയായിരുന്നു.
സിനിമ പുറത്തിറങ്ങിയപ്പോള്‍ ബ്യാരിയില്‍ അത് പ്രദര്‍ശനത്തിന് അനുവദിച്ചില്ല. ഇപ്പോള്‍ അവാര്‍ഡ് വന്നതോടെ അവരും ചെറുതായി മാറിചിന്തിച്ചു. തിയറ്ററുകളില്‍ പടം ഓടിയെങ്കിലും വിലക്ക് മൂലം പടം കാണേണ്ട സാധാരണക്കാര്‍ പലരും കണ്ടിട്ടില്ല. നാടകത്തിലേതുപോലെ ഈ സിനിമാ പ്രൊജക്ടിനിടയിലും അത് പൊളിക്കാന്‍ പല ഭാഗത്തുനിന്നും ഇടപെടലുണ്ടായി. നടിയെ പിന്തിരിപ്പിക്കാനും നിര്‍മാതാവിനെ പിന്തിരിപ്പാക്കാനുമാണ് കേരളത്തില്‍ നിന്ന് ഇടപെടലുണ്ടായത്. ആരാണെന്ന് വ്യക്തമല്ല.
ഇതിനു മുമ്പ് മമ്മൂട്ടിയെ നായകനാക്കി സുവീരന് എഴുതിയ സ്ക്രിപ്റ്റ് നിര്‍മാതാവ് പിന്‍വാങ്ങിയതിനാലാണ് നടക്കാതെ പോയത്. കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ സഹസംവിധായകനായും ഉദയനാണ് താരത്തില്‍ വേഷമിടുകയും ചെയ്തു. നാല് ഡോക്യുമെന്ററിയും എടുത്തു.
പുതുതായി ശ്രീനിവാസന്റെയും മറ്റു സിനിമ സംവിധാനം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. ഇതിനൊക്കെ പുറമെ മുമ്പ് ഉപേക്ഷിച്ച മെഗാനാടകപ്രൊജക്ടായ ഈഡിപ്പസ് റെക്സിനെ അവലംബിച്ച് വന്‍ സിനിമ സുവീരന്റെ മോഹമാണ്. ധനുഷിനെ നായകനാക്കി ചെന്തമിഴില്‍ ഗോത്രസംസ്ക്കാരം സൃഷ്ടിച്ച് കഥ പറയാനാണ് ലക്ഷ്യം. (സമകാലിക മലയാളം വാരിക)