Friday, November 19, 2010

രാജന്റെ മൃദേഹം എന്തു ചെയ്‌തു? സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രക്ഷോഭം


വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ 40 വര്‍ഷത്തിനു ശേഷം മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനെ ശിക്ഷിച്ച പശ്ചാത്തലത്തില്‍ അടിയന്തിരാവസ്ഥാനാളില്‍ പൊലീസ്‌ ഉരുട്ടികൊന്നുവെന്ന്‌ പറയപ്പെടുന്ന രാജന്റെ മരണം സംബന്ധിച്ച്‌ പുനരന്വേഷണം വേണമെന്ന്‌ ആവശ്യമുയരുന്നു. വര്‍ഗീസ്‌ കേസ്‌ തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമായ സഹായങ്ങള്‍ ചെയ്‌തുകൊടുത്ത മുന്‍ നക്‌സലൈറ്റ്‌ നേതാവ്‌ എ വാസുവിന്റെ നേതൃത്വത്തിലുള്ള സമാനമനസ്‌ക്കരുടെ കൂട്ടായ്‌മയാണ്‌ ഇത്തരമൊരു ഉദ്യമത്തിന്‌ ശ്രമിക്കുന്നത്‌. രാജന്റെ മൃതദേഹം എന്തുചെയ്‌തെന്ന കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും ശേഷിക്കാത്തതിനാല്‍ സി ബി ഐ അന്വേഷണമെങ്കിലും നടത്തണമെന്ന ആവശ്യമാണ്‌ ഇവര്‍ ഉന്നയിക്കുന്നത്‌. വര്‍ഗീസ്‌ വിധി സംബന്ധിച്ച്‌ വര്‍ഗീസ്‌ സ്‌മാരകബുക്‌സ്റ്റാള്‍ ഇന്നലെ കോഴിക്കോട്‌ നടത്തിയ ചര്‍ച്ചയ്‌ക്കിടയില്‍ ഇതു സംബന്ധിച്ച്‌ പ്രമേയവും പാസാക്കിയിട്ടുണ്ട്‌.
1976 ഫെബ്രുവരിയിലാണ്‌ നക്‌സലൈറ്റ്‌ ബന്ധം ആരോപിച്ച്‌ കോഴിക്കോട്‌ ആര്‍ ഇ സി കോളജിലെ വിദ്യാര്‍ഥിയായ രാജനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. കക്കയത്തെ പൊലീസ്‌ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍വച്ച്‌ രാജന്‍ കൊല്ലപ്പട്ടുവെന്നും പൊലീസ്‌ രഹസ്യമായി സംസ്‌ക്കരിക്കുകയുമായിരുന്നു എന്നുമാണ്‌ പിന്നീട്‌ പലരും പുറത്തുവിട്ട വിവരമെങ്കിലും മൃതദേഹം എന്തുചെയ്‌തുവെന്ന്‌ ഇതുവരെ നീതിപീഡനത്തിന്‌ കണ്ടെത്താനായിട്ടില്ല. ഏകമകന്റെ തിരോധാനത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി രാജന്റെ അച്ഛന്‍ ഈച്ചരവാരിയര്‍ നടത്തിയ നിയമപോരാട്ടങ്ങളെല്ലാം വിജയം കണ്ടെങ്കിലും മൃതദേഹം എന്തു ചെയ്‌തുവെന്നും എവിടെ സംസ്‌ക്കരിച്ചുവെന്നും അറിയാന്‍ കഴിയാതെയാണ്‌ ആ അച്ഛന്‍ മരിച്ചത്‌. അടിയന്തിരാവസ്ഥയുടെ കേരളത്തിന്റെ പീഡിതപ്രതീകമായി രാജനെ എല്ലാവര്‍ഷവും നക്‌സലൈറ്റുകാരും മറ്റും അഘോഷിക്കാറുണ്ടെങ്കിലും മൃതദേഹം കണ്ടെത്താനോ അന്നത്തെ പൊലീസ്‌ അധികാരികളെയും മറ്റും ശരിയാംവണ്ണം ശിക്ഷിക്കാനോ തുടര്‍ച്ചയായ പ്രക്ഷോഭങ്ങളൊന്നും നടത്തിയിരുന്നില്ല.
എന്നാല്‍ നക്‌സലൈറ്റ്‌ നേതാവ്‌ വര്‍ഗീസിന്റെ കൊലപാതകത്തില്‍ ഇപ്പോള്‍ ഐ ജി ലക്ഷ്‌മണ ശിക്ഷിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പഴയകാല നക്‌സലൈറ്റ്‌ പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരുമാണ്‌ രാജന്റെ മൃതദേഹം എന്തുചെയ്‌തെന്ന ആവശ്യമുന്നയിച്ച്‌ രംഗത്തുവന്നിരിക്കുന്നത്‌. രാജന്റെ കൊലപാതകത്തിനു പിന്നിലും ഇപ്പോള്‍ വര്‍ഗീസ്‌കേസില്‍ ശിക്ഷിക്കപ്പെട്ട ലക്ഷ്‌മണയ്‌ക്ക്‌ പങ്കുണ്ടെന്നാണ്‌ ഇവരുടെ ഭാക്ഷ്യം. അടിയന്തിരാവസ്ഥയിലെ ഞെട്ടിക്കുന്ന ഓര്‍മയായ കക്കയം പൊലീസ്‌ കേമ്പ്‌ നടപ്പാക്കിയ ആഭ്യന്തരമന്ത്രി കെ കരുണാകരന്‍, അന്നത്തെ കേമ്പില്‍ പ്രധാന ഉദ്യോഗസ്ഥന്‍മാരായ ലക്ഷ്‌ണ, പുലിക്കോടന്‍ രാഘവന്‍ എന്നിവരെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാല്‍ രാജന്‍കേസിന്റെ പുനരന്വേഷണത്തിന്‌ പ്രസക്തി ഏറെയാണെന്നാണ്‌ എ വാസു പറയുന്നത്‌. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പുറപ്പെടുവിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ മുമ്പ്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദനെയും നേരില്‍ കണ്ടിരുന്നു. എന്നാല്‍ അവര്‍ പിന്നീടൊന്നും ചെയ്‌തില്ല. വി എസ്‌ അച്യുതാനന്ദന്‍ ഇപ്പോള്‍ മുഖ്യമന്ത്രി ആയ വേളയിലും ഈ ആവശ്യവുമായി കണ്ടെങ്കിലും ഒന്നിനും തുടക്കം കുറിച്ചില്ല. അതിനിടയില്‍ രാജന്‍ കേസില്‍ നിയമപരമായി ഏറെ ഇടപെട്ട അഡ്വ. രാംകുമാറുമായും സംസാരിച്ചിരുന്നു. പഴയ എന്തെങ്കിലും രേഖകള്‍ ആവശ്യപ്പെട്ടതിനാല്‍ രാജനെ അറസ്റ്റ്‌ ചെയ്‌തപ്പോഴുള്ള പേരാമ്പ്ര കോടതിയിലെ എഫ്‌ ഐ ആര്‍ കണ്ടെത്തിയെങ്കിലും അതുകൊണ്ട്‌ കാര്യമില്ലെന്നാണ്‌ പറഞ്ഞത-വാസു പറഞ്ഞു.
ഇപ്പോള്‍ വര്‍ഗീസ്‌ വധം സംബന്ധിച്ച്‌ അനുകൂലമായ വിധി വന്നതോടെ രാജന്റെ സുഹൃത്തുക്കളും മറ്റു സമാനമനസ്‌ക്കരും ഐക്യപ്പെട്ട്‌ ഈ വിഷയത്തില്‍ മുന്നോട്ട്‌ പോകാനാണ്‌ തീരുമാനം. `വര്‍ഗ്ഗീസ്‌ രക്തസാക്ഷിത്വവും കോടതി വിധിയും' എന്ന പേരില്‍ ഇന്നലെ വര്‍ഗീസ്‌ സ്‌മാരക ബുക്‌സ്റ്റാള്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്‌ ഇതിന്റെ ഭാഗമായിരുന്നു. മൂന്ന്‌ പതിറ്റാണ്ട്‌ മുമ്പ്‌ നടന്ന രാജന്‍ കൊലപാതകത്തില്‍ പുനരന്വേഷണം നടത്തണമെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്നും വര്‍ഗീസ്‌ സ്‌മാരക ബുക്‌സ്റ്റാള്‍ ഭാരവാഹി എം വി കരുണാകരന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.(സിറാജ്‌ 19-11-10)

Friday, November 5, 2010

എന്‍ഡോസള്‍ഫാന്‍: മരുന്നു തളിയില്ലാത്തപ്പോള്‍ ഏന്തിന്‌ പുതിയ പഠനസംഘം?


 

എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചത്‌ മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴൊരു സംഘത്തെ നിയോഗിച്ചതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു. കീടനാശിനി നിര്‍മാണക്കമ്പനിയെ സഹായിക്കുകയാണ്‌ കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. എന്‍ഡോസള്‍ഫാന്‍ തളിച്ചത്‌ മൂലം കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടായതായി അറിവില്ലെന്ന്‌ കേന്ദ്രമന്ത്രി കെ വി തോമസ്‌ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കാസര്‍കോട്ടേക്ക്‌ കേന്ദ്ര സംഘത്തെ നിയോഗിച്ചിരിക്കുന്നത്‌.
ഒമ്പത്‌ വര്‍ഷത്തോളമായി കാസര്‍കോട്ടെ കശുമാവിന്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാത്ത സാഹചര്യത്തില്‍ പഠനത്തില്‍ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ കഴിയില്ല. അത്‌ കീടനാശിനി കമ്പനിക്ക്‌ സഹായകരമാകുമെന്ന്‌ എന്‍ഡോസള്‍ഫാനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ പറയുന്നു.
പ്രദേശവാസികള്‍ ദുരിതമനുഭവിക്കുകയും നിരവധി പേര്‍ മരണമടയുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ 2003 മുതല്‍ കോടതി തന്നെ കീടനാശിനിക്ക്‌ നിരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിനു മുമ്പ്‌ 2000 മുതല്‍ തന്നെ ഹെലികോപ്‌റ്റര്‍ വഴി കീടനാശിനി തളിക്കുന്നത്‌ നിര്‍ത്തിവെക്കുകയും ചെയ്‌തിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇപ്പോള്‍ കെമിക്കല്‍ പഠനം നടത്തിയാല്‍ പ്രദേശത്ത്‌ കീടനാശിനിയുടെ ഘടകങ്ങള്‍ കണ്ടെത്താന്‍ സാധ്യത കുറവാണെന്നാണ്‌ 2001 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം സംബന്ധിച്ച്‌ പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ചെയര്‍മാന്‍ ഡോ. എ അച്യുതന്‍ പറയുന്നത്‌.
പ്രദേശത്തുള്ള രോഗികളുടെ ആരോഗ്യസ്ഥിതി, പ്രദേശത്തെ കെമിക്കല്‍ ഇംപാക്ട്‌ എന്നിവ സംബന്ധിച്ച പഠനങ്ങളാണ്‌ നടത്താനുള്ളത്‌. ഇതില്‍ ആദ്യത്തെ പഠനത്തില്‍ തെളിവുകള്‍ കണ്ടെത്തുക ഏറെ ശ്രമകരമാണെന്നാണ്‌ അച്യുതന്റെ വിലയിരുത്തല്‍. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ പഠനം നടത്തിയാലേ ശരീരത്തില്‍ നിന്ന്‌ ഇതിന്റെ തെളിവ്‌ കണ്ടെത്താനാകൂ. മരുന്നുതളി ഇപ്പോള്‍ ഇല്ലാത്തതിനാല്‍ കെമിക്കല്‍ പഠനത്തില്‍ കാര്യമായ തെളിവ്‌ കിട്ടാനും സാധ്യത കുറവാണ്‌. എന്ത്‌ പഠനമാണ്‌ നടത്താന്‍ പോകുന്നതെന്ന്‌ വ്യക്തമല്ലാത്തതിനാല്‍ ഇപ്പോഴുള്ള വിവാദത്തില്‍ നിന്ന്‌ രക്ഷ നേടാനുള്ള രാഷ്‌ട്രീയ നീക്കമാകാം ഈ പഠനമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ ഉദ്ദേശ്യശുദ്ധിയില്‍ വിശ്വാസമുള്ളതിനാല്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിയെ സഹായിക്കുന്ന തരത്തിലേക്ക്‌ പഠനം നീങ്ങിയേക്കുമെന്ന്‌ പറയാനാകില്ലെന്നാണ്‌ ഇത്തരം പരിസ്ഥിതി ആഘാത വിഷയത്തില്‍ സജീവമായി ഇടപെടുന്ന തണല്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തക ഉഷ പറയുന്നത്‌. എന്തുതരം പഠനമാണ്‌ കേന്ദ്രസംഘം നടത്താനുദ്ദേശിക്കുന്നതെന്ന്‌ വ്യക്തമല്ല. അതുകൂടി വ്യക്തമായാലേ കാര്യങ്ങള്‍ പറയാനാകൂവെന്നും അവര്‍ പറഞ്ഞു.
2001ല്‍ എന്‍ഡോസള്‍ഫാന്റെ ആഘാതം സംബന്ധിച്ച്‌ പഠിച്ച റിപ്പോര്‍ട്ട്‌ അച്യുതനും സംഘവും കേരള സര്‍ക്കാറിന്‌ നല്‍കിയെങ്കിലും പിന്നീട്‌ ഗൗരവാര്‍ഹമായ തുടര്‍പഠനങ്ങളൊന്നും നടത്തിയിരുന്നില്ല. അവിടുത്തെ സ്ഥലവാസികളില്‍ കണ്ടുവരുന്ന മാരക രോഗങ്ങള്‍ക്ക്‌ മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ എന്‍ഡോസള്‍ഫാന്‍ തന്നെയാകും ഇതിന്‌ കാരണമെന്നുമാണ്‌ തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളതെന്ന്‌ അച്യുതന്‍ പറയുന്നു. കാസര്‍കോട്ട്‌ നിരോധം നിലനില്‍ക്കെ എന്‍ഡോസള്‍ഫാന്‌ അനുകൂലമായി മന്ത്രി കെ വി തോമസ്‌ പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും അച്യുതന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ മനുഷ്യശരീരത്തില്‍ വരുത്തുന്ന ആഘാതം സംബന്ധിച്ച്‌ ആഗോളതലത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. അടുത്തിടെ അമേരിക്കപോലും ഇത്‌ നിരോധിക്കുകയും ചെയ്‌തു. എന്നിട്ടും ഇന്ത്യ പോലുള്ള രാജ്യത്ത്‌ നിരോധം ഏര്‍പ്പെടുത്താത്താത്‌ കീടനാശിനി കമ്പനിയുടെ ശക്തമായ ഇടപെടല്‍ മൂലമാണെന്നാണ്‌ ആരോപണം.